അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ...

Written By മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് on Sunday, May 6, 2012 | 1:52 PM




സാജന്‍ ..
വര്‍ഷങ്ങളായി ഗള്‍ഫില്‍ ഒരു സാദ കണ്‍സ്ട്രക്ഷന്‍ തൊഴിലാളി ആയി  ജീവിക്കുന്ന ഒരു പാവം മലയാളി. നാട്ടില്‍ അദ്ദേഹത്തിന്‍റെ ഭാര്യയും എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകളും. കഠിനമായ ജോലിയാണെങ്കിലും എല്ലാം സ്വരുക്കൂട്ടി നാട്ടില്‍ ഒരു ചെറിയ കൂരയുണ്ടാക്കി. വീട്ടുകാരെ നല്ലവണ്ണം സഹായിക്കുന്നവനും ആണ്.
 
ഒരവധിക്ക്‌ നാട്ടില്‍ വന്ന സാജനോട് ഭാര്യ
"അതേയ് .."
 "എന്താ?"
"ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ ..സമ്മതിക്കുമോ?"
"എന്താണ് പറയ്‌"
"ചേട്ടാ എനിക്ക്  ടിവിയിലെ "മഹിളാ  രത്നം" പരിപാടിയില്‍ മത്സരിക്കണം"
"അയ്യോ അതെന്തിനാ ഇപ്പൊ ? അതിന് തനിക്ക് എന്തറിയാം? അതൊന്നും ശെരിയാകില്ല"
"അതല്ല. അപ്പുറത്തെ ഷാഹിന താത്തയും, ബിന്ദു ചേച്ചിയും എല്ലാം ആ മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. അപ്പൊ ഗള്‍ഫുകാരനായ ചേട്ടന്റെ ഈ ഞാന്‍ മാത്രം എന്തിനാ മാറി നിക്കുന്നത്?"
"അതില്‍ പങ്കെടുത്തു വെറുതെ കാശും സമയവും കളയാം എന്നല്ലാതെ .. നീ മോളെ ശെരിക്കു പഠിപ്പിക്കാന്‍ നോക്ക്. അതും അല്ല, കുറെ കാശും പൊടിയാക്കിയതിനു ശേഷം ആകും അവര്‍ നിന്നെ പോരെന്നു പറഞ്ഞു തിരിച്ചയക്കുന്നത്."
"അതൊക്കെ ഒരാള്‍ ശെരിയാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്. അടുക്കളയുടെ ചുമരുകളില്‍ തളച്ചിട്ട പെണ്ണുങ്ങളുടെ പുതിയ പുതിയ "ആക്ടിവിറ്റീസ് " പുറത്തെടുക്കാന്‍ ഇങ്ങനെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കണം എന്നാണ് ടിവിയിലെ  പരസ്യത്തിലും പറേന്നത്‌. എനിക്കാണെങ്കില്‍ സ്കൂളില്‍ ടാബ്ളോ മത്സരത്തിന് സമ്മാനവും കിട്ടിയിട്ടുണ്ട്. അതോണ്ടാ. ചേട്ടന് ഇഷ്ടമല്ലെങ്കില്‍ പിന്നെ....ഞാന്‍ ഈ അടുക്കളയില്‍ തന്നെ കരിയും പുകയും കൊണ്ട് കഴിഞ്ഞോളാം. ഇവിടെ കിടന്ന് ബോറടിച്ച് മരിക്കേണ്ടല്ലൊ എന്ന് കരുതിയാണ്. സമ്മാനം കിട്ടിയാല്‍ നമുക്ക് കുറേ കാശും കിട്ടും ചേട്ടന്റെ പ്രയാസങ്ങള്‍ തീരുകയും ചെയ്യും. എന്തേ?"

"ഒന്നാലോചിച്ചാല്‍ അത് നല്ലതാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ സമ്മാനങ്ങളൊക്കെ വാങ്ങിയതല്ലെ. കിട്ടിയാല്‍ പിന്നെ ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെടേണ്ടല്ലൊ. ഗള്‍ഫില്‍ ആണ് എന്ന പേരല്ലാതെ എന്താ ഉള്ളത്? അങ്ങനെ കഴിഞ്ഞു പോകുന്നു എന്നല്ലാതെ...."

"ഒക്കെ. എന്നാല്‍ നീയും ചേര്‍ന്നോ. പക്ഷെ മോളെ നല്ലോണം നോക്കണം കേട്ടല്ലോ."

"താങ്ക്യു ചേട്ടാ... ഇനി ചേട്ടന്‍ പോയിക്കഴിഞ്ഞാല്‍ ബോറടിച്ചു മരിക്കില്ല. റിഹേര്‍സലും മറ്റും ആയി പുതിയ പുതിയ "ആക്റ്റിവിറ്റീസ്" എനിക്ക് പുറത്തെടുക്കണം."

അങ്ങനെ അവളും  മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി, സാജന്‍ ഗള്‍ഫിലേക്കും ..

ആഴ്ചയിലൊരിക്കല്‍ നാട്ടിലേക്ക് വിളിക്കാറുള്ള സാജനോട് പുതിയ പുതിയ കാഴ്ചകളുടെയും "ആക്റ്റിവിറ്റി "കളുടെയും രാത്രി വരെ നീളുന്ന റിഹേഴ്സലുകളുടെയും കഥകളാണ് ഭാര്യക്ക് പറയാനുണ്ടായിരുന്നത്. തന്‍റെ ഭാര്യയെ പൂര്‍ണ വിശ്വാസം ഉണ്ടായിരുന്ന സാജന്‍ അപ്പപ്പോള്‍ കടം വാങ്ങിയും മറ്റും കാശ് അയച്ചു കൊണ്ടിരുന്നു.
 
ഒരു നാള്‍ ...അധികം കത്തുകളൊന്നും എഴുതാറില്ലാത്ത ഭാര്യയുടെ ഒരു കത്ത് വന്നു. സന്തോഷത്തോടെ അതിലേറെ ആകാംക്ഷയോടെ അത് പൊട്ടിച്ച് വായിച്ചു.

പ്രിയപ്പെട്ട സാജേട്ടന്...
-എനിക്കും മോള്‍ക്കും സുഖം. ചേട്ടനും അങ്ങനെ തന്നെ എന്ന് കരുതുന്നു. പിന്നെ ചേട്ടാ, ഇവിടെ നല്ല രസമാണ്. ചേട്ടന്‍ ഇല്ലാത്ത വിഷമം അറിഞ്ഞതേയില്ല. നമ്മുടെ നാട്ടില്‍ നിന്നും ഞാന്‍ മാത്രേ ഉള്ളൂ.. എന്‍റെ "പെറ്ഫോ‍മെന്‍സ് "കണ്ട സംവിധായകന്‍ ചേട്ടന്‍, ഞാന്‍ തന്നെയാണ്  മഹിളാ രത്നത്തിന് അര്‍ഹതയുള്ളവള്‍‍ എന്ന് പറഞ്ഞു. ഇനിയും കുറെ "ആക്റ്റിവിറ്റീസ് " പുറത്തെടുക്കാന്‍ ഉണ്ട് എന്നും പറഞ്ഞു.റിഹെഴ്സലും മറ്റുമായി കുറെയേറെ "സംഗതികള്‍ "ഞങ്ങളുടെ ജഡ്ജിമാരും എനിക്ക് പഠിപ്പിച്ചു തരാറുണ്ട്. നാട്ടില്‍ നിന്നും എപ്പോഴും വന്നു പോകാന്‍ കഴിയാത്തത് കൊണ്ട് ഈ കൊച്ചിയില്‍ ഒരു ഫ്ലാറ്റ് എടുത്തുതന്നു ഇതിന്റെ നിര്‍മ്മാതാവ് ചേട്ടന്‍. ഇപ്പോള്‍ ഇവിടെയാണ്‌ താമസം. നിര്‍മ്മാതാവിന് മോളോട് നല്ല സ്നേഹം. അദ്ദേഹം പറയുന്നത് മോളെ ഒരു സിനിമാ താരമാക്കും എന്നാണ്. ഇടയ്ക്കിടയ്ക്ക് അദ്ദേഹം കുറെ സിനിമാ താരങ്ങളെയും,സംവിധായകരെയും ഒക്കെ കൊണ്ടുവന്നു കാണിക്കും. അവള്‍ക്കും ഇവിടെ തന്നെ നിക്കുന്നതാണ് ഇഷ്ട്ടം. മോള്‍ ഇതൊക്കെ നന്നായി "എന്‍ജോയ്" ചെയ്യുന്നു എന്ന് പറഞ്ഞു. പണ്ടത്തെപ്പോലെ പാവാടയും ബ്ലൌസും ഒന്നും അല്ല... അവള്‍ ഇപ്പോള്‍ ജീന്‍സും ടോപ്പും ഒക്കെയാണ് ഇടുന്നത്. കാണാനും പണ്ടത്തേതിലും സുന്ദരി ആയിട്ടുണ്ട്.
 
പിന്നെ ചേട്ടാ..ഇനി ഞങ്ങള്‍ക്ക് കാശൊന്നും അയക്കണ്ടാ. അതൊക്കെ ഇനി ചേട്ടന്‍ തന്നെ സൂക്ഷിച്ചാല്‍ മതി. നിര്‍മ്മാതാവും സംവിധായകനും എല്ലാം കാശ് തരുന്നുണ്ട്. ഈ പരിപാടി തീരാന്‍ ചിലപ്പോള്‍‍ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കും. ഇനി മോളൊരു സിനിമാ താരം ആയിട്ട് ചേട്ടന്‍ വന്നാല്‍ മതി. അതാണ്‌ മോള്‍ക്കും ഇഷ്ടമെന്ന് പറഞ്ഞു. തിരക്ക് കാരണം നിര്‍ത്തുന്നു. ഞങ്ങളെ കൊണ്ട് പോകാന്‍ കാറ് വന്നു. പോട്ടെ...ഇനി എപ്പോഴും വിളിക്കണം എന്നില്ല...സമയം കിട്ടിയാല്‍ ഞാന്‍ വിളിക്കാം.
നിര്‍ത്തുന്നു -     
എന്ന് ...

വായിച്ചു കഴിഞ്ഞതും ഹൃദയത്തില്‍ ഒരു  നേര്‍ത്ത വേദന അനുഭവപ്പെട്ട സാജന്‍ ........


എഴുതിയത്...
ആചാര്യന്‍ ....
ബ്ലോഗ്‌ :http://aacharyan-imthi.blogspot.com

3 comments:

Unknown said...

എനിക്കാണെങ്കിൽ സ്കൂളിൽ ടാബ്ലോ മൽസരത്തിനു സമ്മാനവും കിട്ടീയിട്ടുണ്ട്.... ഹഹ

പട്ടേപ്പാടം റാംജി said...

ആക്ടിവിറ്റീസ്...
ഒന്നുകൂടി വായിച്ചു.

Unknown said...

വളരെ നന്നായിട്ടുണ്ട്. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു സത്യം. അവസാന വരികളില്‍ ഭര്‍ത്താവിനുള്ള നിര്‍ദേശങ്ങള്‍ അല്‍പം കടന്നുപോയോ?

Post a Comment